തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക ക്ഷേമ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളും ഫയലുകളും എത്രയും വേഗം തീർപ്പാക്കുന്നതിനായി ‘ഫയൽ അദാലത്ത് 2026’ സംഘടിപ്പിക്കുന്നു.
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.എ. തുളസി നടത്തിയ അടിയന്തര അവലോകന യോഗത്തിലാണ് ഈ തീരുമാനം.
സർക്കാരിന്റെ 100 ദിന കർമപരിപാടികൾ സമയബന്ധിതമായും ഏറ്റവും മികച്ച രീതിയിലും നടപ്പിലാക്കണമെന്നും പരമാവധി അപേക്ഷകർക്ക് വേഗത്തിൽ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പുതിയ സർക്കാർ അധികാരമേറ്റതിന്റെ പശ്ചാത്തലത്തിൽ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പിലും പിന്നക്ക വികസന വകുപ്പിലും അതിനു കീഴിലുള്ള ഡയറക്ടറേറ്റുകളിലും സബ് ഓഫീസുകളിലും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്.
2026 ജൂലൈ ആറു മുതൽ ജൂലൈ 31 വരെയാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. ഈ കാലയളവിനുള്ളിൽ ഓരോ ഓഫീസിലെയും ഓരോ സെക്ഷനിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെയും തപാലുകളുടെയും എണ്ണം കൃത്യമായി കണ്ടെത്തി അടിയന്തരമായി തീർപ്പുകൽപ്പിക്കണം.